This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുവായൂര്‍ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുവായൂര്‍ ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രവും തീര്‍ഥാടനകേന്ദ്രവും. ഗുരുവായൂരില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് ഇവിടത്തെ ഇഷ്ടദേവന്‍ ഗുരുവായൂരപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ചതുര്‍ബാഹുവായ വിഷ്ണുവിനെ പൂജിക്കുന്നതോടൊപ്പംതന്നെ ഗുരുവും വായുവും കൂടിച്ചേര്‍ന്ന പാതാളാഞ്ജന ശിലാവിഗ്രഹത്തെയാണ് ഗുരുവായൂരപ്പന്‍ എന്ന സംജ്ഞയാല്‍ ആരാധിക്കുന്നത്. ഈ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു വിശ്വസിച്ചുവരുന്നു.

സ്ഥലമാഹാത്മ്യത്തിന്റെ പവിത്രത. രുദ്രന്‍ വളരെക്കാലം ജലത്തില്‍ മുങ്ങിക്കിടന്നു തപം ചെയ്തതുകൊണ്ടാണ് ഈ സ്ഥലത്തിന് പവിത്രത കൈവന്നതെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. ഈ രുദ്രതീര്‍ഥത്തിലാണ് ഗുരുവായൂരപ്പന്റെ ആറാട്ട്. ഈ തീര്‍ഥത്തിന്റെ പ്രതീകമായി ഇപ്പോള്‍ ഇവിടെ നിലകൊള്ളുന്നത് വടക്കേ ക്ഷേത്രച്ചിറമാത്രമാണ്. ഈ തീര്‍ഥത്തിന് ശ്രീനാരായണതീര്‍ഥമെന്നും പേരുണ്ട്.

ഗുരുവായൂരപ്പന്‍-ഛായാചിത്രം

ശ്രീനാരായണതീര്‍ഥത്തില്‍ മുങ്ങിക്കിടന്ന് ശിവന്‍ വിഷ്ണുവിനെ അനേകസംവത്സരം തപസ്സുചെയ്തുവത്രെ. ശിവന്‍ വിഷ്ണുവിനെ തപസ്സുചെയ്യുന്നുവെന്നറിഞ്ഞ പ്രചേതസ്സുകളും ഈ തീര്‍ഥക്കരയില്‍ ഓടിയെത്തി. പ്രചേതസ്സുകളുടെ ലക്ഷ്യം എന്തെന്ന് ഊഹിച്ച പരമശിവന്‍ അവര്‍ക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തു എന്നാണ് പുരാണം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം അത്യപൂര്‍വമായ പാതാളാഞ്ജന ശിലയില്‍ നിര്‍മിച്ചതാണ്. തന്മൂലം ഈ വിഗ്രഹത്തില്‍ തട്ടിവരുന്ന ജലത്തിനും കാറ്റിനും ഔഷധവീര്യമുള്ളതായി ഗണിക്കപ്പെട്ടുവരുന്നു. മഹാവിഷ്ണു വൈകുണ്ഠത്തില്‍വച്ച് ഈ പാതാളാഞ്ജന ശിലയെ പൂവിട്ട് ആരാധിച്ചുതൊഴുതിരുന്നുവെന്നാണ് വിശ്വാസം. വിഷ്ണു പൂജിച്ച വിഗ്രഹം ബ്രഹ്മാവിന്റെ അഭ്യര്‍ഥന മാനിച്ച് അദ്ദേഹത്തിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും, സുതപസ്സ് കശ്യപപ്രജാപതിയിലേക്കും കശ്യപപ്രജാപതി വസുദേവര്‍ക്കും കൈമാറിയ ഈ പാതാളാഞ്ജനം അവസാനം മഥുരാപുരിയുടെ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട ശ്രീകൃഷ്ണന്റെ കൈവശം എത്തിച്ചേര്‍ന്നപ്പോള്‍ ശ്രീകൃഷ്ണന്‍ ഇത് തന്റെ തലസ്ഥാനമായ ദ്വാരകയില്‍ നിത്യോപാസന നടത്തിയിരുന്നതായിട്ടാണ് പറയപ്പെടുന്നത്. ശ്രീകൃഷ്ണന്റെ മരണാനന്തരം ദ്വാരക പ്രളയത്തില്‍ ആണ്ടുപോയപ്പോള്‍ ഈ വിഗ്രഹം മാത്രം സമുദ്രോപരിതലത്തില്‍ പൊന്തിക്കിടന്നുവെന്നാണ് കഥ.

കാലദേശങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യം നിറഞ്ഞുതുളുമ്പുന്ന ഈ ദിവ്യവിഗ്രഹം ഗുരുവായൂരില്‍ പ്രതിഷ്ഠിച്ചത് ഗുരുവും (ബൃഹസ്പതി) വായുവും കൂടിച്ചേര്‍ന്നാണത്രെ. സ്വര്‍ഗാരോഹണത്തിന് മുമ്പ് ഭഗവാന്‍ താന്‍ പൂജിച്ചിരുന്ന വിഗ്രഹം ഇഷ്ടസഖാവായ ഉദ്ധവരെ ഏല്പിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ഏതായാലും ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന്റെ പഴക്കം എത്ര വര്‍ഷത്തേതാണെന്നു നിര്‍ണയിക്കാനുള്ള യാതൊരുവിധ ചരിത്രരേഖകളും ഇന്നുവരെ കണ്ടെത്തിയിട്ടില്ല.

പരമശിവന്റെ കല്പനയനുസരിച്ച് പരശുരാമന്റെ ദിവ്യസാന്നിധ്യത്തില്‍ ദേവഗുരുവും വായുവും കൂടി ഏറ്റവും നല്ല ശുഭമുഹൂര്‍ത്തത്തില്‍, രുദ്രതീര്‍ഥക്കരയില്‍ ഒരിടത്തായി വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നാണ് സങ്കല്പം. വിഗ്രഹ പ്രതിഷ്ഠയ്ക്കു സാരഥ്യം വഹിച്ച ഗുരുവിന്റെയും വായുവിന്റെയും നാമധേയം ആചന്ദ്രതാരം നിലനില്‍ക്കുവാനായി പരമശിവന്‍ അനുഗ്രഹിച്ചതുകൊണ്ട് ഈ പ്രദേശത്തിന് ഗുരുവായൂര്‍ എന്നു പേരുണ്ടായി എന്നാണ് സങ്കല്പം.

ഗുരുവായൂര്‍ ക്ഷേത്രസന്നിധാനം

പ്രതിഷ്ഠാപനം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത് കുംഭമാസത്തിലാണെന്ന് വിശ്വസിച്ചുവരുന്നു. പ്രതിഷ്ഠയ്ക്കുശേഷം ഗുരുവും വായുവും കൂടി വിശ്വകര്‍മാവിനെ വിളിച്ച് അമ്പലം പണിയാന്‍ ആജ്ഞ നല്കിയെന്നാണ് സങ്കല്പം. മേടം 1-നു വിഷുദിവസം ഉദയസൂര്യന്റെ രശ്മികള്‍ ഗുരുവായൂരപ്പന്റെ പാദങ്ങളെ പ്രക്ഷാളനം ചെയ്യത്തക്കവിധം വിശ്വകര്‍മാവ് ക്ഷേത്രംപണി പൂര്‍ത്തിയാക്കി. ടിപ്പുവിന്റെ മലബാര്‍ ആക്രമണകാലത്ത് ക്ഷേത്രധ്വംസനം ഭയന്ന് ഊരാണ്മക്കാര്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ധര്‍മരാജാവിന്റെ അനുമതിയോടെ ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തെക്കുവശത്ത് മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി (1789) എന്നു വിശ്വസിക്കപ്പെടുന്നു. 1792 മാ. 18-നാണ് വിഗ്രഹം ഗുരുവായൂര്‍ക്ക് തിരിച്ചുകൊണ്ടുപോയത്. അതേസമയം ടിപ്പു ഗുരുവായൂര്‍ ക്ഷേത്രം ആക്രമിച്ചില്ല. എന്നുമാത്രമല്ല, ക്ഷേത്രത്തിന് ധാരാളം വസ്തുവകകള്‍ കരമൊഴിവായി ചാര്‍ത്തിക്കൊടുക്കുകയും ചെയ്തതായി തെളിവുകള്‍ ലഭ്യമായിട്ടുണ്ട്.

രുദ്രതീര്‍ത്ഥകുളം

ചരിത്രം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്ന ഒട്ടേറെ രേഖകള്‍ പേരേടുകളിലുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കീഴ്ശാന്തിമാരായി പഴയകാലത്ത് 72-ഓളം നമ്പൂതിരി ഗൃഹങ്ങള്‍ ക്ഷേത്രത്തിനു ചുറ്റുമായി ഉണ്ടായിരുന്നു. അവയില്‍ പലതും അന്യം നിന്ന് പതിമൂന്ന് കീഴ്ശാന്തി ഇല്ലക്കാരില്‍ ഒതുങ്ങി നില്‍ക്കുകയാണിപ്പോള്‍. എണ്‍പതു കീഴ്ശാന്തിക്കാര്‍ക്കുവരെ ക്ഷേത്രത്തില്‍ ദൈനംദിനജോലികള്‍ നിശ്ചയിച്ചിട്ടുള്ളതായി കാണുന്നു. ബ്രാഹ്മണ്യത്തിന്റെ അന്തഃസത്തയെക്കുറിച്ച് കീഴ്ശാന്തി നമ്പൂതിരിമാര്‍ക്ക് ഓത്തു ചൊല്ലിക്കൊടുത്ത് പഠിപ്പിക്കുന്നതിനായി നാലു പ്രധാന പുരോഹിതന്മാരെ നിശ്ചയിച്ചിരുന്നു. നാല് ഇല്ലത്തില്‍ നിന്നും കയറിവരുന്ന ഈ പുരോഹിതവര്‍ഗമാണ് ഓതിക്കന്മാര്‍. ഈ ഓതിക്കന്മാരെ നിയന്ത്രിക്കുന്നത് തന്ത്രിയാണ്. ബിംബത്തെ ആരാധിക്കേണ്ടവിധം, അതിന്റെ ചടങ്ങുകള്‍, ബിംബ പ്രതിഷ്ഠയില്‍ ചെയ്യേണ്ടുന്ന അഭിഷേകങ്ങള്‍, അര്‍ച്ചനകള്‍, മറ്റു പലവിധ അനുഷ്ഠാനങ്ങള്‍ എല്ലാംതന്നെ തന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടത്. ശുദ്ധികര്‍മങ്ങളില്‍പ്പെട്ട കലശാട്ടം, ശുദ്ധികര്‍മങ്ങള്‍, ചൈതന്യാധ്യാനം തുടങ്ങിയ ക്രിയകള്‍ തന്ത്രിക്കു വിധിക്കപ്പെട്ടതാണ്. തന്ത്രസമുച്ചയത്തെ മുന്‍നിര്‍ത്തി ശ്രീ ശങ്കരഭഗവല്‍പാദര്‍ നടപ്പിലാക്കിയ പൂജാവിധികളെ അനുഷ്ഠാനകര്‍മമായി കൊണ്ടുനടക്കുന്ന പ്രധാന പുരോഹിതനാണ് തന്ത്രി. ഈ തന്ത്രിയെ താന്ത്രികവൃത്തികളില്‍ മാത്രമല്ല ശുചീകരണ പ്രക്രിയ ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവൃത്തികളിലും സഹായിക്കേണ്ടവരാണ് ഓതിക്കന്മാര്‍. തന്ത്രിക്കും ഓതിക്കന്മാര്‍ക്കും മേല്‍ശാന്തിക്കും മാത്രമേ വിഗ്രഹത്തില്‍ തൊട്ടുപൂജിക്കാന്‍ അര്‍ഹതയുള്ളു. കീഴ്ശാന്തിമാരില്‍ നിന്നും ശാന്തിയേറ്റ നമ്പൂതിരിമാരുടെ ഉത്തരവാദിത്തത്തിലാണ് അകത്തേക്കു കൊടുക്കേണ്ട ഓരോ പൂജാദ്രവ്യങ്ങളും ഇന്നിന്നിവയാണെന്നു നിശ്ചയിക്കേണ്ടത്. പൂജാവിധികളില്‍ നിഷ്ണാതനാവുക എന്നുള്ളതാണ് മേല്‍ശാന്തിയുടെ പ്രവൃത്തി. തന്ത്രപ്രവൃത്തിയില്‍ പ്രാവീണ്യമുള്ള തന്ത്രിയുടെ ക്രിയാവിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും പലപ്പോഴും മേല്‍ശാന്തിമാര്‍ക്ക് പകര്‍ന്നുകൊടുക്കാറുണ്ട്. തന്ത്രിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തോടനുബന്ധിച്ച് താമസിക്കാനുള്ള സ്ഥലം കരമൊഴിവായി കൊടുത്തിട്ടുണ്ട്. തന്ത്രി താമസിച്ചുവരുന്ന ഭവനത്തിനിപ്പോഴും തന്ത്രിമഠം എന്നുതന്നെയാണ് നാമധേയം.

ആനത്താവളം
വര്‍ഷതോറുമുള്ള ആനയൂട്ട് ചടങ്ങ്; ഗുരുവായൂര്‍ കേശവന്‍ പ്രതിമയ്ക്കു മുന്നില്‍


ഓതിക്കന്മാര്‍. പഴയിടം, മുനൂലം, പൊട്ടക്കുഴി, കക്കാട് എന്നീ ഇല്ലക്കാരാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓതിക്കന്മാരായി ശാന്തിവൃത്തി ചെയ്യുന്നത്. ഇവരുടെ പ്രധാന ജോലി ക്ഷേത്രം മേല്‍ശാന്തിക്ക് പൂജാവിധിക്കാവശ്യമായ ഒരുക്കൂട്ടുകള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ്. നവാഭിഷേകം, പന്തീരടിപൂജ എന്നിവയുടെ മേല്‍നോട്ടം ഓതിക്കന്മാര്‍ക്കാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ഒട്ടേറെ പൂജാവിധികളും ചടങ്ങുകളുമുണ്ട്. ഒരു സാധാരണ ദിവസത്തെ നിത്യപൂജയുടെ ചടങ്ങുകള്‍ (ഉദയം മുതല്‍ അസ്തമയം വരെ) ഇപ്രകാരമാണ്.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ കൃത്യം മൂന്നുമണിക്ക് ക്ഷേത്രത്തിന്റെ നട തുറക്കുന്നു. മേല്‍ശാന്തി ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചതിനുശേഷമാണത്. 3.15-ന് നിര്‍മാല്യദര്‍ശനം ലഭിക്കുന്നു. 3.30-3.45-ന് അഭിഷേകം ആരംഭിക്കുകയായി. ശുദ്ധമായ നല്ലെണ്ണകൊണ്ട് വിഗ്രഹാഭിഷേകം. ഈ തൈലാഭിഷേകമാണ് പിന്നീട് ആടിയ എണ്ണയായി ഭക്തജനങ്ങള്‍ക്ക് സേവിക്കാന്‍ ലഭിക്കുന്നത്. എണ്ണ ആടിക്കഴിഞ്ഞ ഉടനെ വാകച്ചാര്‍ത്ത് ആരംഭിക്കുകയായി. നെന്മേനിവാകപ്പൊടിയാണ് ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ കഴുകാനായി ഉപയോഗിക്കുന്നത്. വാകച്ചാര്‍ത്തിനുശേഷം ശംഖാഭിഷേകമാണ് (വെള്ളിക്കലശത്തില്‍ തീര്‍ഥക്കിണറ്റിലെ ജലം നിറച്ചുകൊണ്ടുള്ള അഭിഷേകം). ഭഗവത് വിഗ്രഹത്തില്‍നിന്നും ഒഴുകിവരുന്ന തീര്‍ഥത്തിനാണ് വാകച്ചാര്‍ത്ത് എന്നു പറയുന്നത്. ഈ തീര്‍ഥം സേവിച്ചാല്‍ ഏത് മഹാരോഗവും ശമിക്കുമെന്നാണ് വിശ്വാസം. 3.45 മുതല്‍ 4.15 വരെ മലര്‍നിവേദ്യമാണ്. മലര്‍നിവേദ്യം കഴിയുന്നതോടെ വിഗ്രഹത്തെ അലങ്കരിക്കാന്‍ തുടങ്ങുന്നു. ഗുരുവായൂരപ്പന്റെ വിഗ്രഹം മേല്‍ശാന്തിയുടെ മനോധര്‍മം പോലെയാണ് അലങ്കരിക്കാറ്. എന്നാല്‍ മലര്‍ നിവേദ്യത്തോടൊപ്പം കാണുന്ന കൃഷ്ണന്‍ ഉണ്ണികൃഷ്ണനാണ്-ചെറിയ ബാലഗോപാലരൂപം. കാലത്ത് 4.15-ന് ഉഷനിവേദ്യമാണ്. ഉഷനിവേദ്യത്തിന് പ്രധാനമായി നിവേദിക്കുന്നത് പശുവിന്‍ വെണ്ണയാണ്. 4.30 മുതല്‍ 6.15 വരെയാണ് ഉഷഃപൂജയുടെ പരിസമാപ്തിയും എതിരേറ്റുപൂജയുടെ ആരംഭവും. 6.15-നും 7.15-നും ഇടയിലാണ് ശീവേലി. 7.15 മുതല്‍ 9 മണിവരെ വിഗ്രഹത്തില്‍ പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം മുതലായ പൂജാവിധികള്‍ നിര്‍വഹിക്കപ്പെടുന്നു. 9 മണിമുതല്‍ 11.30 വരെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താം. 11.30 നും 12.30 നും ഇടയില്‍ നിവേദ്യവും ഉച്ചപൂജയും നിര്‍വഹിക്കപ്പെടുന്നു. പാല്‍പ്പായസം, പാലടപ്രഥമന്‍, തൃമധുരം, വെണ്ണനിവേദ്യം, പഞ്ചസാര, പഴം തുടങ്ങിയവ ഈ പൂജാസമയത്താണ് നിവേദിച്ചുകിട്ടുക. ഒരു മണിക്കു മുന്‍പായി ക്ഷേത്രത്തിന്റെ നട അടയ്ക്കും. വൈകിട്ട് 4.30-നു നട തുറക്കുന്നു. 6 മണിവരെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ലഭിക്കുന്നു. കൃത്യം 6.45-നു മുന്‍പായി ദീപാരാധനാ ദര്‍ശനമായി. 6.45 മുതല്‍ രാത്രി 8.45 വരെയാണ് ദര്‍ശന സമയം. രാത്രി 9 മണിക്ക് മുന്‍പായി അത്താഴപൂജ കഴിയും. അതിനുശേഷം അത്താഴ ശീവേലി; ആനയോടുകൂടിയ അമ്പാരിയായിട്ടാണ് അത്താഴശീവേലി എഴുന്നള്ളിച്ചുനീങ്ങുന്നത്. 9 മുതല്‍ 9.15 വരെയാണ് തൃപ്പുക, ഓലവായന തുടങ്ങിയ ചടങ്ങുകള്‍. ഇതോടെ ക്ഷേത്രത്തിലെ പൂജാവിധികള്‍ കഴിയുന്നു. 9.30-നും 10-നുമിടയില്‍ ക്ഷേത്രത്തിന്റെ നട അടയ്ക്കുന്നു.

തുലാഭാരം

വഴിപാടുകള്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ വഴിപാടാണ് ഉദയാസ്തമയപൂജ. ഉദയം മുതല്‍ അസ്തയം വരെയുള്ള സമസ്തപൂജാവിധികളും ഉള്‍ക്കൊള്ളുന്നതിനാല്‍ ഉദയാസ്തമയപൂജ എന്ന പേര് വന്നു. തലേന്നു രാത്രിക്കുള്ള അരി അളവോടെ ആരംഭിക്കുന്നു. തന്ത്രിയും കണ്ടിയൂര്‍ പട്ടരും പത്തുകാരന്‍ വാരിയും ഈ ചടങ്ങിന് കൂടിയേ തീരൂ.

പാല്‍പ്പായസം, നെയ്പ്പായസം, ശര്‍ക്കരപ്പായസം, വെള്ളനിവേദ്യം, അപ്പം, അട, അവില്‍, തൃമധുരം, വെണ്ണനിവേദ്യം, തെച്ചിതുളസി ഉണ്ടമാലകള്‍, തിരുമുടിമാല, നിറമാല, ചോറൂണ്‍, ഭഗവതി അഴല്‍, നെയ്യ് ജപം, കേളിക്കൈ, പുഷ്പാഞ്ജലി (പുരുഷസൂക്തം, അഷ്ടോത്തരം, സഹസ്രനാമം), കളഭാലങ്കാരം, ചന്ദനം, നെയ്യ് വിളക്ക്, താലിപൂജ, താലികെട്ട്, മലര്‍നിവേദ്യം, പാലഭിഷേകം, വിവാഹം, അഷ്ടപദി, ഗീതാപാരായണം, ഭാഗവതസപ്താഹം, നാരായണീയദശകം, ഗായത്രീനെയ്യ് ജപം, ഗണപതി അര്‍ച്ചന, ലളിതാസഹസ്രനാമം, പാലടപ്രഥമന്‍, ഇരട്ടിപ്പായസം, നമസ്കാരം, അത്താഴം, പ്രസാദഊട്ട്, അഹസ്സ്, വിളക്ക്, ഭഗവതിചുറ്റുവിളക്ക്, കൃഷ്ണനാട്ടം കളി, ശബരിമാലമുദ്ര അണിയല്‍, കെട്ടുനിറ, തുലാഭാരം, ആനയൂട്ട്, ഗോപൂജ, ഗോപ്രീതി, ആള്‍രൂപസമര്‍പ്പണം തുടങ്ങി 63-ലേറെ വഴിപാടുകള്‍ ഈ ക്ഷേത്രത്തില്‍ ദിനംപ്രതി നടത്തിവരുന്നുണ്ട്.

ഗജസമ്പത്ത്. വിവിധപ്രായക്കാരായ നാല്പതോളം ആനകള്‍ ഗുരുവായൂരപ്പന്റെ ഗജസമ്പത്തായുണ്ട്. ഈ ആനകളെ വളര്‍ത്തുന്നതിന് ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായൊരു ആനത്താവളമുണ്ട്.

വിശേഷദിവസങ്ങള്‍.ചിങ്ങമാസത്തിലെ തിരുവോണം, കൃഷ്ണാവതാരദിനമായ അഷ്ടമിരോഹിണി, നവരാത്രി ഉത്സവമായ സരസ്വതി പൂജ, വൃശ്ചിക-ധനു മാസങ്ങളിലെ മണ്ഡലപൂജ, വൃശ്ചികമാസത്തിലെ ഏകാദശി, വൃശ്ചികം 28-ലെ നാരായണീയദിനം, മേടം ഒന്നിലെ വിഷുക്കണി, മേടമാസത്തിലെ അമാവാസിയെത്തുടര്‍ന്നുള്ള വൈശാഖമാസം, കുംഭമാസത്തിലെ ഉത്സവം കൊടികയറ്റുന്നതിനു മുന്നോടിയായുള്ള ആനയോട്ടം, കൊടിയേറ്റ്, ഉത്സവത്തോടനുബന്ധിച്ച് എട്ടാമത്തെ ദിവസം നടക്കുന്ന എട്ടാം വിളക്കും ശ്രീഭൂത ബലിയും, പള്ളിവേട്ട (പള്ളിവേട്ട ദിവസം രാത്രി ഗുരുവായൂരപ്പന്‍ മുഖമണ്ഡപത്തിലാണ് ഉറങ്ങാറ് എന്നാണ് വിശ്വാസം), ആറാട്ട് എന്നിവയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിശേഷദിനങ്ങള്‍.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള വിശ്വാസികള്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിച്ചേരാറുണ്ട്. ക്ഷേത്രഭരണം വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലാക്കിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭരണസംവിധാനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനം ലഭ്യമാകുന്ന ഹൈന്ദവക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ക്ഷേത്രം.

(ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍